കട്ടപ്പന: ചെറ്റ എന്ന് ജി. സുധാകരനെ വിളിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ വഞ്ചനയെ താൻ ചെറ്റത്തരമെന്ന് വിമർശിച്ചത് മറ്റൊരു തരത്തിൽ പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കട്ടപ്പനയിലെത്തിയ അദ്ദേഹം, ജി. സുധാകരനെ താൻ ചെറ്റയെന്ന് വിളിച്ചെന്ന ആരോപണത്തിന് മാധ്യമ പ്രവർത്തകരോട് മറുപടി പറയുകയായിരുന്നു. സുധാകരൻ ഒരു വർഗദ്രോഹിയാണ്. സിപിഎമ്മിനെ വഞ്ചിച്ചു.
ഇത്തരക്കാരെ പിന്നെന്താണ് വിളിക്കേണ്ടത്. ചെറ്റ എന്ന വാക്ക് എപ്പോഴാണ് അശ്ലീലമായത്. ചില്ലറ വോട്ടിനും നാലുസീറ്റിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഞങ്ങളെന്ന് ഞാൻ ഇതിനു മുന്പും പറഞ്ഞിട്ടുണ്ട്. അതിന്റെയർഥം ഞങ്ങൾ ചെറ്റകളാണെന്നാണോ? എത്രയോ കാലങ്ങളായി ഞാൻ പറഞ്ഞുകൊണ്ടിരിക്കുന്നതാണിത്.
കോന്നിയിൽ പ്രചാരണ യോഗത്തിനിടെ ചോദ്യം ചോദിച്ച പ്രവർത്തകനോട് വീട്ടിൽ പോയി ചോദിക്കെന്ന് മറുപടി പറഞ്ഞ സംഭവത്തിലും മുഖ്യമന്ത്രി വിശദീകരണം നൽകി.
സാധാരണ നമ്മൾ ഓരോകാര്യത്തിലും പാലിക്കുന്ന മര്യാദകളുണ്ട്. അവ പാലിക്കാതിരുന്നാൽ പ്രതികരണം സ്വാഭാവികമായും ഉണ്ടാകും. ചില ഘട്ടത്തിൽ പ്രത്യേക ആവേശക്കാരുണ്ടാകുമല്ലോ, അവിടെയും ആ ആവേശത്തിന്റെ ഭാഗമായിട്ടുണ്ടായ ചോദ്യമാണ്.
പത്രസമ്മേളനമല്ലല്ലോ പൊതുയോഗം. പൊതുയോഗത്തിന് അതിന്റേതായ മര്യാദയില്ലേ. പണ്ട് കടലാസിൽ ചോദ്യം എഴുതിക്കൊടുത്തിരുന്ന രീതിയുണ്ടായിരുന്നു. ഇതൊന്നും പൊതുമര്യാദയിൽ പെട്ടതല്ല.
പിണറായി വിജയന്റെ യോഗത്തിൽ പൊതുമര്യാദ പാലിക്കേണ്ടതില്ലെന്ന് കെ.സി. വേണുഗോപാലിന് തോന്നിയെങ്കിൽ നല്ലത് തന്നെ. പക്ഷേ ഞാൻ പറഞ്ഞത് കോന്നിയിലെ ആൾക്ക് മനസിലായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.